Tuesday, February 12, 2008

കോഴിക്കഥ-രണ്ടാം ഭാഗം

രാവിലെ മുതല്‍ അവന്റെ കൂവല്‍ കേള്‍ക്കാനുണ്ടായിരുന്നു. ഇന്ന് പേടിയെല്ലം മാറി ഉഷാറായിട്ടുണ്ട്...ഒരു എട്ടുമണിക്ക് നോക്കുമ്പോള്‍ പൂവന്‍ അനങ്ങാതെ കിടക്കുകയാണു!!!!എന്തുപറ്റി?....കാലില്‍ കെട്ടിയിരിക്കുന്ന കയറുമായി അവിടെ കിടക്കുന്ന മേശക്കു ചുറ്റും മൂന്നോ നാലോ തവണ ഓടിയിട്ടുണ്ട്.....ഫലമോ കാലു മേശക്കാലില്‍ ചേര്‍ത്തുകെട്ടിയതുപോലെ....അനങ്ങാന്‍ പറ്റാതായി. കയറഴിച്ച് അവനെ എഴുന്നേല്പ്പിച്ച് നിറുത്തിയപ്പോള്‍ പരിചിത ഭാവത്തില്‍ ഞങ്ങളെ നോക്കി.കാലിലെ വേദന കാരണം അവന്‍ അനങ്ങാതെ തലയും താഴ്ത്തി നില്‍ക്കുകയാണു. ഈ സമയം പ്രസ്തുത ഗവേഷന കേന്ദ്രത്തിലെ സഹൃദയനായ സുഹൃത്ത് പിടയെ അവിടേക്ക് കൊണ്ടുവന്നു. പിടയുടെ അനക്കം കേട്ടതും അവന്‍ തല ഉയര്‍ത്തിപിടിച്ച് ഒന്നു നോക്കി. പിന്നെ സുന്ദരമായി ഒന്നു കൂവി.രണ്ട്ചിറകും ഒന്ന് വീശിയടിച്ച് അവളുടെ അടുത്തേക്ക് അടിവച്ചു.പക്ഷെ അവള്‍ അവനെ ശ്രദ്ധിക്കുന്നേയില്ല...അതുകൊണ്ടാവണം അവനും അവിടെ തന്നെ നിന്നു. പിട ചിക്കിചികഞ്ഞ് പൂവന്റെ അടുത്തെല്ലാം വരുന്നുണ്ട് എന്നാല്‍ നോക്കുന്നുമില്ല. അടവായിരിക്കും....
ഉച്ചക്കു രണ്ടുപേരും അടുത്തടുത്ത് നിന്ന് കൊത്തി തിന്നുന്നുണ്ട് മഞ്ഞുരുകി എന്നു തോന്നുന്നു

Monday, February 11, 2008

കോഴിക്കഥ-ഒന്നാംഭാഗം

ഒറ്റക്ക് ചിക്കി ചികഞ്ഞു നടക്കുന്ന അവളെ കാണുമ്പോഴൊക്കെ ഞങ്ങള്‍ കുംസ് നിവാസികള്‍ ആലൊചിക്കാറുണ്ട് .ഇവള്‍ക്കൊരു പൂവന്‍ കൂട്ടുണ്ടായിരുന്നെങ്കില്‍.................
കൊച്ചി സര്വകലാശാലയുടെ ലേയ്ക്ക് സൈഡ് ക്യാമ്പസ്സില്‍ CUMS(Cochin University Marine Science) ഹോസ്റ്റലിനു വളരെ അടുത്താണു പ്രശസ്തമായ ആ ദേശീയ ഗവേഷണ കേന്ദ്രം. അവിടെ പരീക്ഷണത്തിനു കൊണ്ടുവന്ന മുട്ടയില്‍ ഒരെണ്ണം എങ്ങനെയോ വിരിഞ്ഞാണു അവള്‍ ജനിച്ചത്...ഡിസമ്പര്‍24 നു. കുറച്ചു പ്രായമായപ്പോള്‍ അവള്‍ ഹൊസ്റ്റലിന്റെ പരിസരത്തും മെസ്സ് ഹാളിലുമെല്ലാം യഥേഷ്ടം സഞ്ചരിക്കാന്‍ തുടങ്ങി....ആളുകളേ അങ്ങനെ പേടിയൊന്നുമില്ല.ടി.വി.റൂമില്‍ കയറി വിലസി നടക്കും, പേപ്പറുകള്‍ ഒതുക്കി വക്കുന്നിടത്ത് കയറി കിടക്കും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റപ്പെടലിന്റെ ദു:ഖം അവളുടേ മുഖത്തു കാണാറുണ്ട്. ആ പിടക്കോഴി ഇതുവരെ മറ്റൊരു കോഴിയേയും കണ്ടിട്ടില്ല....ക്യാമ്പസ്സില്‍ വരുന്ന മനുഷ്യരും പൂച്ചകളും ചെറിയ പ്രാണികളും തവളയുമെല്ലാമാണു അത് ഇതുവരേ കണ്ടിട്ടുള്ള ജീവികള്‍......
ഇന്ന് ഉച്ചക്ക് പെട്ടന്ന് ആ ചിന്ത തീവ്രമായി.......... അവള്‍ക്കായി ഒരു പൂവനെ മേടിക്കുക...........പിരിവ് വളരെ പെട്ടന്ന് സജീവമായി...വൈകുന്നേരം മാര്‍ക്കറ്റില്‍ നിന്ന് ചുവന്ന് ഗാംഭീര്യമുള്ള ഒരു പൂവനെ ഞങ്ങള്‍ മേടീച്ചു. ഇന്ന് തന്നെ ചിക്കന്‍ കറി ആവേണ്ടിയിരുന്ന അവനെ ഇപ്പോള്‍ മുറ്റത്തുള്ള പേര മരത്തില്‍ ഒരു മഞ്ഞ പ്ലാസ്റ്റിക് കയറില്‍ കെട്ടിയിട്ടിരിക്കുകയാണു. ഫെബ്രുവരി14 നു വേണം അവനെ കെട്ടഴിച്ചു വിടാന്‍....അതുവരെ കയറില്‍ കിടന്ന് ഹോസ്റ്റലുമായി ഇണങ്ങട്ടെ....... നാളെ രാവിലെ അവര്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭം എങ്ങനെ ആയിരിക്കും?......അതുകാണാന്‍ കാത്തിരിക്കുകയാണു..... അവന്റെ കൂവലു കേട്ടായിരിക്കും ഇനി ഹൊസ്റ്റലുണരുക

Tuesday, December 4, 2007

ശബരിമല യാത്ര '07

30-11-07
പഴങ്ങള്‍, മരുന്നുകള്‍, എണ്ണ സോപ്പ് കെട്ടുനിരക്കവശ്യമായ പൂജാദ്രവ്യങ്ങള്‍ എന്നിവ സംഭരിച്ചു. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സ്വാമികള്‍ നാളീകേരം ചകിരികളഞ്ഞ് മിനുക്കിയെടുത്തു. ഓറഞ്ച്, ആപ്പിള്‍ വാഴപ്പഴം എന്നിവ 13 ഓഹരിയാക്കി.
രാത്രി 7.മണിക്ക് സ്വാമികളുടേയും മറ്റ് ഹോസ്റ്റല്‍നിവാസികളുടേയും സാനിധ്യം കൊണ്ട് സമ്പന്നമായ ഗംഭീര ഭജന 9മണിക്ക് പ്രസാദ വിതരണം

1-12-07
രാവിലെ 3.30 നു തന്നെ ഗുരുസ്വാമി മറ്റ് സ്വാമികളെ വിളിച്ചുണര്‍ത്തി.4.30ഓടെ ഹോസ്റ്റലില്‍ നിന്നിറങ്ങി.അഞ്ചുമണിക്കു മുമ്പ് എല്ലാ സ്വാമികളും എറണാകുളം ശിവക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.കെട്ടുനിറ കഴിഞ്ഞ് 6.30ഓടെ അമ്പലത്തില്‍ നിന്നിറങ്ങി. സൗത്ത് സ്റ്റേഷനില്‍നിന്ന് KSRTC ബസ്സില്‍ എരുമേലിയിലേക്ക് പുറപ്പെടുമ്പോള്‍ സമയം 8 മണി.
11.30 എരുമേലി.
ഗുരുസ്വാമി കന്നിസ്വാമിയുടെ കഴുത്തില്‍ മണികെട്ടി.
നിറങ്ങളില്‍ ആറാടിയ ആവേശകരമായ പേട്ടതുള്ളല്‍.
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് രണ്ടുമണീയോടെ നടത്തം ആരംഭിച്ചു ഉച്ച വെയിലില്‍ ചുട്ടുപഴുത്ത ടാര്‍ റോഡിലൂടെ. കാലടികളീല്‍ തുളഞ്ഞ് കയറുന്ന ചെറിയ കൂര്‍ത്ത കല്‍ചീളുകള്‍.പേരൂതോട്, തലപ്പാറക്കോട്ടഎന്നിവ താണ്ടി 5.30 മുമ്പായി കാളകെട്ടി ക്ഷേത്രത്തില്‍ എത്തി.വിരിവെച്ച ശേഷം അഴുതയില്‍ പോയി സുഖമായി കുളിച്ചു. എന്തൊരുന്മേഷം.......മടങ്ങിയെത്തിയതിനു ശേഷം ചായയും ലഘുവായി പൊറോട്ടയും കഴിച്ചു.7മുതല്‍ 9 വരെ ഭജന. മറ്റുചിലരും ഭജനയില്‍ പങ്കുകൊണ്ടു. അമ്പലനടയിലിരുന്നു പാടാന്‍ ക്ഷണമുണ്ടായി. പക്ഷെ സമയം വൈകിയതിനാല്‍ അത് നിരസിച്ചു.അത്താഴം കഴിച്ച് കിടന്നുറങ്ങി.
2-12-07
പ്രഭാത കര്‍മങ്ങള്‍ക്കുശേഷം 5.3നു കാളകെട്ടിയില്‍ നിന്നു പുറപ്പെട്ടു.പുലര്‍കാലത്തെ വനഭംഗിയില്‍ അഴുതയില്‍ തിമര്‍ത്തുകുളിച്ചു.കല്ലിടാം കുന്നിലിടാനുള്ള കല്ലുകള്‍ അഴുതയില്‍ നിന്നും എടുത്തു.കുത്തിനടക്കാനുള്ള വടികള്‍ കാട്ടില്‍ നിന്നും ഒടിച്ചെടുത്തു.7നു അഴുതാമേട് കയറാനാരംഭിച്ചു.കല്ലിടാം കുന്നില്‍ കല്ലിട്ട് ഇഞ്ചപ്പാറ കോട്ട കടന്ന് 9.30ഓടെ മുക്കുഴിയിലെത്തി. പ്രാതല്‍.
11.30, 12ഓടെ കരിയിലാംതോട്ടിലെത്തി. വിരിവെച്ചുവിശ്രമിച്ചു. പൂസാമി ആചരിക്കാന്‍ ചില സ്വാമികള്‍ പോയിവന്നു.കഞ്ഞി കുടിച്ച് വീണ്ടും വിശ്രമം.
1.30നു വീണ്ടും നടന്നു തുടങ്ങി കരിമല കയറ്റം........കാലിന്റെ വേദനയും ക്ഷീണവുമെല്ലാം ശരണം വിളിയില്‍ അലിഞ്ഞു പോകുന്നു. നീണ്ട നടത്തത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കൊടുങ്കാടിന്റെ നനുത്ത സ്നേഹ സ്പര്‍ശം.വന്മരങ്ങള്‍ നിറഞ്ഞ കൊടുംകാട്.ഈ കാട്ടില്‍ മനുഷ്യനെത്ര നിസാരന്‍.
5 മണിക്ക് മുന്‍പായി പമ്പയില്‍ എത്തി ചേര്‍ന്നു. വിശ്രമം.പമ്പയില്‍ വിരിവെച്ച് കുളിച്ച് പമ്പാഗണപതിക്ക് നാളികേരം ഉടച്ച് 6.45ഓടെ നീലിമല കയറീതുടങ്ങി.
അപ്പാച്ചിമേട്.
അരിഉണ്ട എറിഞ്ഞു.അത്താഴം അവിടെനിന്നും കഴിച്ചു.
തിരക്ക് കൂടുതലാണു. തിരക്കു കുറയുന്നതുവരെ ശരംകുത്തിയില്‍ വിരിവെച്ചു.മലമുകളീല്‍ രാത്രിയുടെ കുളിരില്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രങ്ങളേയും നോക്കി ഉറങ്ങാന്‍ കിടന്നു.ഹരിവരാസനം കേള്‍ക്കുമ്പോള്‍ മനസ്സിനെന്തു സുഖം.വരിയില്‍ കയറി നടപ്പാതയില്‍ വന്ന് നടതുറക്കുന്നത് കാത്തിരുന്നു.
3-12-07
നാളീകേരം ഉടച്ച് പൊന്നുപതിനെട്ടാം പടികയറി.....
ഫ്ലയോവറില്‍ കുറച്ചു നേരം.
മുന്നിലെവരിയിലായതിനാല്‍ അയ്യപ്പനെ നന്നയി കാണാന്‍ കഴിഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ....
മാളികപ്പുറത്ത് മഞ്ഞള്‍പ്പൊടി വിതറി.കന്നി സ്വാമി തേങ്ങയുരുട്ടി.ഹോമകുണ്‍ഠത്തില്‍ തേങ്ങാമുറികള്‍ എറിഞ്ഞു.കാണിപൊന്ന് സമര്‍പ്പിച്ചു.നെയഭിഷേകത്തിനു നീണ്ട ക്യൂ...ഗുരുസ്വാമിയുടെ പ്രയത്നത്താല്‍ അഭിഷേകം എളുപ്പം നടന്നു.
അരവണ അപ്പം എന്നിവ വാങ്ങാന്‍ നീങ്ങാത്ത നീണ്ട നിരയില്‍ മണിക്കൂറുകളോളം നിന്നു.പ്രസാദം സ്റ്റോക്കില്ല.പല കൗണ്ടറുകളും അടച്ചിരിക്കുന്നു.പല സ്വാമികളും പ്രസാദം വേണ്ടേന്നു വച്ചു തിരിച്ചു പോന്നു.
പത്തുമണിക്കു മുമ്പ് നാളീകേരം ഉടച്ച് ഭഗവാനെ തൊഴുത് വാവരുസ്വാമിയുടെ പ്രസാദവും വാങ്ങിച്ച് മലയിറക്കം തുടങ്ങി.
പമ്പ.കുളിച്ച് ഭക്ഷണം കഴിച്ച് KSRTCയില്‍ നിലക്കല്‍ സ്റ്റാന്റില്‍ വന്നു.ടെമ്പോട്രവലില്‍ ഹോസ്റ്റലിലേക്ക്.7.30നു ഹോസ്റ്റലലെത്തി.
ഒരുവര്‍ഷത്തെ മലയാത്ര കൂടി കഴിഞ്ഞിരിക്കുന്നു.
സ്വാമി ശരണം

Tuesday, September 11, 2007

കാത്ത് സൂക്ഷിക്കുന്നവരോട് കരുണ കാണിക്കുക

നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണു നാടന്‍ കലകളും നാടന്‍ പാട്ടുകളും. പഴയ കാല സമൂഹത്തിന്റെ സംസ്കാരം, സാമ്പത്തിക നില, ഭൂമിശാസ്ത്ര പരമായ വസ്തുതകള്‍, ചികിത്സാമുറകള്‍ തുടങ്ങി അനേക കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു എന്നതു കൊണ്ടുതന്നെ അവക്കുള്ള ചരിത്രപ്രാധാന്യം നിഷേധിക്കാനാവാത്തതാണു. ഈ കലകളില്‍ വലിയ പങ്കും അനുഷ്ഠാനങ്ങളാണു. അനുഷ്ഠാനങ്ങളുടെ ഇടവേളകളിലും, തൊഴിലിനിടയിലും മറ്റും പാടിയിരുന്ന വിനോദ രൂപങ്ങളും ഉണ്ട്. ഇവയെല്ലാം തന്നെ വാമൊഴിയിലൂടെ തലമുറകള്‍ കൈമാറി വന്നവയാണു. കാലഘട്ടങ്ങളുടെ സ്വഭാവിക മാറ്റങ്ങള്‍ ഇവക്ക് ഓരോ തലമുറയിലും കൈവന്നിട്ടുണ്ട്. അവയുടെ സത്ത നഷ്ട്ടപെടുത്താത്ത, മറിച്ച് പുഷ്ടിപ്പെടുത്തുന്നതായിരുന്നു ആ മാറ്റങ്ങള്‍. ആയിരകണക്കിനു വര്‍ഷങ്ങളായി ഈ നിധികുംഭങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട്. കീഴളരും പണിയാളരും ആയിരുന്ന അവര്‍ ജീവവായു പോലെ അവയെ കരുതിപോന്നു. ആ പാവം കാവല്‍ക്കാരില്‍ നിന്നും ഒരു വിലയും നല്‍കാതെ നാം അവ കവര്‍ന്നെടുക്കുകയാണു നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത് . നാടന്‍ കലകള്‍ക്ക് പ്രത്യേകിച്ച് നാടന്‍ പാട്ടുകള്‍ക്ക് ഇന്ന് വളരെയധികം വാണിജ്യ പ്രാധാന്യമുണ്ട്. കേരളത്തിനങ്ങോളം ഇങ്ങോളം വളര്‍ന്നു വരുന്ന നാടന്‍ പാട്ടുകൂട്ടങ്ങള്‍ തന്നെയാണു അതിനു തെളിവ്. ദ്രിശ്യ മാധ്യമങ്ങളും ഇവയെ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടുകൂട്ടങ്ങള്‍ ഉണ്ടാവുന്നതും പാട്ടുകള്‍ക്ക് പ്രചാരം ലഭിക്കുന്നതും നല്ല കാര്യം തന്നെ സംശയമില്ല. പക്ഷെ നൂറ്റാണ്ടുകളായി ഈ സമ്പത്ത് കാത്തു സൂക്ഷിച്ച ജനവിഭാഗത്തിനോട് രണ്ടു രീതിയില്‍ നെറികേടു കാണിക്കുന്നു. ൧) ഈ വിഭാഗത്തില്‍ പെടുന്ന ചെറുപ്പകാര്‍ കൂടി ഇത്തരം സംഘങ്ങളില്‍ ഉണ്ടെങ്കിലും ഇതിന്റെ യഥാര്‍ത അവകാശികള്‍ക്ക് അംഗീകാരമോ സാമ്പത്തിക പ്രയോജനമോ ലഭിക്കുന്നില്ല. കലകള്‍ സ്വീകാര്യവും അതിന്റെ അവകാശികള്‍ തൊട്ടുകൂടാത്തവരുമായി നിലനില്‍ക്കുന്നു. ൨)നാടന്‍ കലകളുടെ ചരിത്രപരമായ പ്രധാന്യം മനസ്സിലാക്കാതെ അവയില്‍ അനാരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നു.പുതിയ പദങ്ങളും പുതിയ താളങ്ങളും ചേര്‍ത്ത് മലിനമാക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലകളില്‍ വെട്ടിമുറിക്കലുകള്‍ നടത്താന്‍ നമുക്കെന്തധികാരം? സ്വാഭാവിക പരിണാമങ്ങള്‍ മാത്രമേ അംഗീകരിക്കാനാവൂ. ഇല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഉത്പന്നങ്ങളായി അവ മാറിയേക്കാം